Wednesday, February 9, 2011

smart city


Prasanthkumar Nadakkavil 11:14pm Feb 9
കൊച്ചി സ്മാര്‍ട്ട്സിറ്റി സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിച്ച് പദ്ധതി യാഥാര്‍ഥ്യമാവുന്നതില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളും ആഹ്ളാദിക്കുന്ന അവസരമാണിത്. സംസ്ഥാന താല്‍പ്പര്യം മുറുകെപ്പിടിച്ച് തര്‍ക്കം പരിഹരിക്കാനായി എന്നതില്‍ കേരള സര്‍ക്കാരിനും ടീകോമിനും ഒരേപോലെ അഭിമാനിക്കാം. പദ്ധതി അടിയന്തരമായി ആരംഭിക്കുമെന്നും പാട്ടക്കരാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ രജിസ്റര്‍ചെയ്യുമെന്നും ഒരുവിധ കാലതാമസവും ഇനിയുണ്ടാകില്ലെന്നും ഫെബ്രുവരി രണ്ടിന് നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.



സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാകാത്തത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ കുമിളകള്‍ പോലെ പൊട്ടിപ്പോയതിന്റെ വൈക്ളബ്യം മറച്ചുവയ്ക്കുന്നതിന് പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണ്. യാഥാര്‍ഥ്യം മറച്ചുവയ്ക്കുന്നതിനായി സങ്കീര്‍ണമായതും സാധാരണക്കാര്‍ക്ക് മനസിലാകാത്തതുമായ വിഷയങ്ങളെ കഠിനമായി അവതരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.



സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി പുറപ്പെട്ട ജാഥ തീരുംമുമ്പ് സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുന്നത് യുഡിഎഫിന് സഹിക്കാന്‍ കഴിയില്ല എന്നുള്ളത് സ്വാഭാവികം മാത്രം. എന്താണ് വസ്തുത? 246 എക്കര്‍ ഭൂമിയിലാണ് സ്മാര്‍ട്ട് സിറ്റി നിര്‍മിക്കുന്നത്. ഇത് പൂര്‍ണമായും സെസ് ഏരിയ ആക്കാനാണ് തീരുമാനം. 136 ഏക്കറിന് ഇതിനകം സെസ് പദവി ലഭ്യമായിട്ടുണ്ട്. ബാക്കി സ്ഥലത്തിന് സെസ് ലഭിക്കുന്നതിനുള്ള നടപടികളുമായി സ്മാര്‍ട്ട് സിറ്റി കമ്പനിയും സര്‍ക്കാരും മുന്നോട്ടു പോവുകയാണ്.



ഉമ്മന്‍ചാണ്ടി പ്രധാനമായും നാലു കാര്യത്തിലാണ് കേരള സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുള്ളത്. (1) 246 ഏക്കറിനും സെസ് കിട്ടുമെന്ന് ഉറപ്പുണ്ടോ? കിട്ടിയില്ലെങ്കില്‍ 12 ശതമാനം ഫ്രീഹോള്‍ഡ് സെസ് ഏരിയക്ക് പുറത്ത് കൊടുക്കേണ്ടി വരില്ലേ. അങ്ങനെ വന്നാല്‍ അത് അവര്‍ക്ക് വില്‍ക്കാനാകില്ലേ? ഉത്തരം: 246 ഏക്കറും സെസ് ആക്കുന്നതിനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ്. 10 ഏക്കര്‍ കിന്‍ഫ്രയില്‍നിന്ന് ഏറ്റെടുത്ത ഭൂമിയാണ്. അതിന് സെസ് പദവി കിട്ടില്ലെന്നും ഇത് കിട്ടാന്‍ ചുരുങ്ങിയത് 25 ഏക്കര്‍ വേണമെന്നും സെസ് നിയമം ചൂണ്ടിക്കാട്ടി ഉമ്മന്‍ചാണ്ടി വാദിക്കുന്നു. ഭൂമികളെ തമ്മില്‍ ടണല്‍മാര്‍ഗമോ പാലം നിര്‍മിച്ചോ ബന്ധിപ്പിച്ചാല്‍ സെസ് പദവിക്ക് അര്‍ഹതയുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹം. ഫ്രീഹോള്‍ഡ് സെസ് ഏരിയക്ക് അകത്തായിരിക്കും. സെസ്ഭൂമി വില്‍ക്കാനാകില്ലെന്നാണ് നിയമം. കൂടാതെ ഫെബ്രുവരി രണ്ടിന് ഉണ്ടാക്കിയ തീര്‍പ്പില്‍ ഒമ്പതാമത്തെ ഇനമായി ഫ്രീഹോള്‍ഡിന് വില്‍പ്പനാവകാശം ഉണ്ടാകില്ലെന്ന് വ്യക്തമായി ചേര്‍ത്തിട്ടുള്ളതുമാണ്.



ഉമ്മന്‍ചാണ്ടി സര്‍ക്കാരുണ്ടാക്കിയത് ഭൂമി മൂന്ന് തരത്തില്‍ നല്‍കുന്നതിനുള്ള കരാറാണ്. ഇന്‍ഫോപാര്‍ക്കിന്റെ 90 ഏക്കര്‍ സ്ഥലം വിറ്റുകൊണ്ടുള്ളതാണ് ഒന്ന്. രണ്ടാമത്തേത് അധികഭൂമി 136 ഏക്കറാണ്. 100 ഏക്കര്‍ പാട്ടഭൂമിയാണ് മറ്റൊന്ന്. 136 ഏക്കര്‍ അധികഭൂമി സെന്റിന് 26,000 രൂപ വില നിശ്ചയിച്ച് 38 കോടി രൂപയ്ക്ക് വില്‍ക്കാനായിരുന്നു അന്നത്തെ കരാര്‍. ഫലത്തില്‍ 100 ഏക്കര്‍ മാത്രമായിരുന്നു പാട്ടഭൂമി. പാട്ടഭൂമിതന്നെ 10 വര്‍ഷംകൊണ്ട് 33,000 തൊഴിലവസരം നല്‍കുമ്പോള്‍ ഫ്രീഹോള്‍ഡായി നല്‍കിക്കൊള്ളാമെന്നായിരുന്നു കരാര്‍. എന്നാല്‍, എല്‍ഡിഎഫ് കരാറില്‍ വില്‍പ്പനയില്ല. മുഴുവന്‍ ഭൂമിയും പാട്ടത്തിനാണ് നല്‍കുന്നത്. (2) ഭാവി വികസനത്തിനുള്ള ഭൂമി (ഫ്യൂച്ചര്‍ ലാന്‍ഡ്) 167 ഏക്കര്‍ ഏത് നിലയിലാണ് കൈകാര്യംചെയ്യുന്നത്?



അതിന് സെസ് പദവി നേടാന്‍ ശ്രമിക്കുമോ? അത് ടീകോമിന് മറ്റുള്ളവര്‍ക്ക് വില്‍ക്കാന്‍ കഴിയുമോ? ഉത്തരം: ഇത് സംബന്ധിച്ച് ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഫ്യൂച്ചര്‍ ലാന്‍ഡ് ലഭ്യമാക്കേണ്ട ഘട്ടത്തില്‍ കേരള സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടായിരിക്കും ഭൂമി നല്‍കുന്നത്. ഒരുവിധ അവ്യക്തതയുടെയും പ്രശ്നം ഉദിക്കുന്നില്ല.



(3) യുഡിഎഫ് കാലത്തുണ്ടാക്കിയ കരാറായിരുന്നു മെച്ചം. അതിനെ തകര്‍ത്ത് പുതിയ കരാറുണ്ടാക്കിയത് നാടിന് നഷ്ടമേ ഉണ്ടാക്കിയിട്ടുള്ളൂ. അതിന്റെ വിശദീകരണം തരുമോ? ഉത്തരം: യുഡിഎഫ് കാലത്തെ കരാര്‍പ്രകാരം ഇന്‍ഫോ പാര്‍ക്ക് 109 കോടി രൂപയ്ക്ക് ടീകോമിന് വില്‍ക്കുന്നതിനും അതിന്റെ ബ്രാന്‍ഡ് നെയിം ടീകോമിന് നല്‍കുന്നതിനും നിശ്ചയിച്ചിരുന്നു. ഇന്‍ഫോ പാര്‍ക്ക് നല്‍കിക്കൊണ്ട് 33,000 തൊഴിലവസരം 10 വര്‍ഷത്തിനകം സ്മാര്‍ട്ട് സിറ്റിയില്‍ ഉണ്ടാക്കണമെന്നതായിരുന്നു യുഡിഎഫ് കരാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്‍ഫോപാര്‍ക്ക് വിട്ടുനല്‍കിയില്ല. അത് പൊതുമേഖലയില്‍ നിലനിര്‍ത്തി വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്.



എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ 3200 പേര്‍ക്കായിരുന്നു തൊഴില്‍. ഇന്നവിടെ 13,500 പേര്‍ ജോലിചെയ്യുന്നു. രണ്ട് മാസത്തിനകം പുതുതായി 5000 പേര്‍ക്ക് ജോലി ലഭ്യമാകും. അങ്ങനെ വരുമ്പോള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇന്‍ഫോപാര്‍ക്കില്‍മാത്രം പുതുതായി 18,000 പേര്‍ക്ക് ജോലി നല്‍കിക്കഴിഞ്ഞു. ഇന്‍ഫോപാര്‍ക്കിന്റെ രണ്ടാംഘട്ട വികസന പദ്ധതിക്ക് അടുത്തയാഴ്ച തുടക്കംകുറിക്കും. ഇന്‍ഫോപാര്‍ക്കിന്റെ കൊരട്ടി, ചേര്‍ത്തല യൂണിറ്റുകള്‍ ഉദ്ഘാടനംചെയ്ത കാര്യവും സൂചിപ്പിക്കുകയാണ്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ മൊത്തം ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്ന വികസന പദ്ധതിയാണ് നടപ്പാക്കുന്നത്.



ഒരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഉമ്മന്‍ചാണ്ടിയുടെ കരാര്‍ 10 വര്‍ഷംകൊണ്ട് (ഇന്‍ഫോപാര്‍ക്ക് ടീകോമിന് നല്‍കിക്കൊണ്ട്) 33,000 തൊഴിലവസരമെന്നതായിരുന്നു. എന്നാല്‍, ഇന്‍ഫോപാര്‍ക്കില്‍ മാത്രം 10 വര്‍ഷംകൊണ്ട് ഒരു ലക്ഷം തൊഴിലവസരം നല്‍കാന്‍ വി എസ് സര്‍ക്കാരിന് കഴിയുന്നു. ഇത് സ്മാര്‍ട്ട് സിറ്റി വൈകി, അഭ്യസ്തവിദ്യരെ സര്‍ക്കാര്‍ വഞ്ചിച്ചു എന്നൊക്കെപ്പറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവര്‍ ബോധപൂര്‍വം കാണാതെ പോകുകയാണ്.



(4) ചോദ്യം: പദ്ധതി ഇത്രയും വൈകിപ്പിച്ചതിന് ഉത്തരവാദി സര്‍ക്കാര്‍ മാത്രമല്ലേ? ഉത്തരം: വൈകിയെന്നത് യാഥാര്‍ഥ്യമാണ്. എന്താണ് അതിന് കാരണം? 246 ഏക്കര്‍ ഭൂമിയും സെസ് ആക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് 12 ശതമാനം ഫ്രീഹോള്‍ഡ് വില്‍പ്പനാവകാശത്തോടെ സെസിന് പുറത്തുവേണമെന്ന് ടീകോം ആവശ്യപ്പെട്ടു. ഫ്രെയിംവര്‍ക്ക് എഗ്രിമെന്റില്‍ ഫ്രീഹോള്‍ഡ് സെസ് ഏരിയക്ക് അകത്തായിരിക്കുമെന്നും മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയതിന് ശേഷം നല്‍കുമെന്നുമാണ് പറഞ്ഞിരുന്നത്. ടീകോം പുതുതായി ഉന്നയിച്ച ആവശ്യത്തില്‍ തട്ടിയാണ് ഇത് നീണ്ടുപോയത്.



സര്‍ക്കാര്‍ മധ്യസ്ഥനായി എം എ യൂസഫലിയെ നിശ്ചയിക്കുകയും അദ്ദേഹം ദുബായ് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയുംചെയ്തു. അതിന് ശേഷം ദുബായ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് തടസ്സങ്ങള്‍ നീങ്ങിയത്.



സങ്കുചിത കക്ഷിരാഷ്ട്രീയ വിഷയമായി കാണാതെ സംസ്ഥാനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് സ്മാര്‍ട്ട്സിറ്റി നടപ്പാക്കാന്‍ സര്‍ക്കാരിനും നാടിനുമൊപ്പം നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുകയാണ് വേണ്ടത്. വസ്തുത മറച്ചുവച്ച് കുറച്ച് ആളുകളെ കുറച്ച് കാലത്തേക്ക് കബളിപ്പിക്കാന്‍ കഴിയും. എന്നാല്‍, എല്ലാ കാലത്തേക്കും ആരെയും കബളിപ്പിക്കാന്‍ കഴിയില്ല എന്ന യാഥാര്‍ഥ്യം ഉമ്മന്‍ചാണ്ടിയും കൂട്ടരും മനസിലാക്കുന്നത് നന്ന്.

--
regards
cp

No comments:

Post a Comment