Wednesday, February 9, 2011

PSC appointments.

പിഎസ്സി നിയമനത്തില്‍ സര്‍വകാല റെക്കോഡ്: മുഖ്യമന്ത്രി

കഴിഞ്ഞ ഡിസംബര്‍വരെ പിഎസ്സി വഴി 1,59,000 പേര്‍ക്ക് നിയമനം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സര്‍വകാല റെക്കോഡാണ്. എംപ്ളോയ്മെന്റ് എക്സേഞ്ചുവഴി 60,000 പേരെയും നിയമിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിയമനനിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലുംമൂലം ആയിരങ്ങള്‍ക്ക് തൊഴില്‍ അവസരം നഷ്ടപ്പെട്ടു. എല്‍ഡിഎഫ് അധികാരത്തിലെത്തിയ ഉടന്‍ നിയമന നിരോധനം എടുത്തുകളഞ്ഞു. മുഴുവന്‍ ഒഴിവും റിപ്പോര്‍ട്ട് ചെയ്യാനും കൂടുതല്‍ തസ്തിക അനുവദിക്കാനും നടപടിയെടുത്തു. ദേവസ്വംബോര്‍ഡ്, സര്‍വകലാശാല തുടങ്ങിയവയുടെ നിയമനം പിഎസ്സിക്കു വിട്ടു. സര്‍വകലാശാലകളുടെ ചട്ടങ്ങളില്‍ ഇതിനായി ഭേദഗതി വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചു. 

പത്ത് പുതിയ പൊതുമേഖലാ സ്ഥാപനം തുടങ്ങാനുള്ള നടപടി സ്വീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുകയും അടച്ചു പൂട്ടുകയും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്ത യുഡിഎഫുകാര്‍ അസൂയപൂണ്ട് കള്ളപ്രചാരവേലയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇത് വിലപ്പോകില്ല. പിഎസ്സി ശുപാര്‍ശചെയ്തിതിട്ടില്ലാത്തവര്‍ നിയമനം നേടിയ സംഭവം അറിഞ്ഞയുടന്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടിയാണെടുത്തത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. പത്തു വര്‍ഷത്തെ നിയമനങ്ങളെപ്പറ്റി സമഗ്ര അന്വേഷണം നടത്താന്‍ തീരുമാനിച്ചു. പൊതുമേഖലാസ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്നെ ന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പി സി വിഷ്ണുനാഥിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

--
regards
cp

No comments:

Post a Comment