Sunday, February 20, 2011

മുസ്ലിം ലീഗ് യശശ്ശിന്റെ കൊടുമുടിയിലാണെന്ന്

മുസ്ലിം ലീഗ് യശശ്ശിന്റെ കൊടുമുടിയിലാണെന്ന് ശ്രീ. കുഞ്ഞാലിക്കുട്ടി കഴിഞ്ഞൊരുദിവസം എം. എസ്. എഫിന്റെ ഒരുസമ്മേളനത്തില്‍ പറഞ്ഞതായി പത്രങ്ങളില്‍ വായിക്കാനിടവന്നു. നമ്മുടെയൊക്കെ ജീവിതത്തില്‍ എന്തിനൊക്കെ ഇടവരുന്നുവെന്നത് മിക്കപ്പോഴും നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്നതല്ല. ഇതും അങ്ങനെയൊന്നാണെന്ന് കരുതാനായിരുന്നു എനിക്കിഷ്ടം. പക്ഷേ, മനസ്സാക്ഷിയെന്നൊരുസംഗതി ഇടയ്ക്ക് വന്ന് നമ്മെ കുഴക്കിക്കളയും. 
ഒന്നാമതായി കക്ഷി ഈപ്രസംഗം നടത്തുന്ന സാഹചര്യം വളരെ പ്രസക്തമാണ്. ഒരുസ്ത്രീപീഡനക്കാരനായതില്‍ വലിയ അപരാധമൊന്നുമില്ലെന്ന മട്ടിലാണ് മൂപ്പരുടെ നില്പ്. പക്ഷേ, അതേ സംഗതി തന്റെയും താനുള്‍പ്പെടുന്നസമൂഹത്തിന്റേയും സ്വഛമായ നിലനില്പിന് എത്രമാത്രം സഹായകമാണെന്ന് ഉത്തരവാദിത്തമുള്ള ആരും പരിശോധിച്ചുപോവും. 
നമ്മുടെ സമൂഹത്തില്‍ ഇന്ന് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ വലിയൊരളവ് പെണ്‍ വാണിഭത്തെ പറ്റിയുള്ളതാണ്. ഇത് മുമ്പെങ്ങുമില്ലാത്തതരത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനിടയാക്കുന്നപലകാരണങ്ങളില്‍ ഒന്ന് സമൂഹത്തില്‍ മാന്യതകല്പിക്കപ്പെടുന്നവര്‍പോലും ഈ ഇടപാടുകളില്‍ ഉള്‍പ്പെടുന്നുവെന്നതാണ്. ഒരര്‍ത്ഥത്തില്‍ ഇതൊക്കെയാണ് മാന്യത എന്നൊരര്‍ത്ഥം കൂടി ജനങ്ങളിലൊരു വിഭാഗം വായിച്ചെടുക്കുന്നുണ്ടെന്ന് വേണം കരുതാന്‍. 
പിതാവ് സ്വന്തം കുഞ്ഞിനെഗര്‍ഭിണിയാക്കുന്നതിന്റെ അനേകം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതുള്‍പ്പെടെ സമാനമായ അനേകം അത്യാഹിതങ്ങള്‍ക്കിടയിലാണ് ഒരുവലിയ പാര്‍ട്ടിയുടെ വലിയ നേതാവ് തനിക്ക് അടുത്തകാലത്ത് കിട്ടിയ വിളിപ്പേരുകളുടെ പശ്ചാത്തലമുണ്ടായിട്ടുപോലും തന്റെ പാര്‍ട്ടിയശസ്സിന്റെ കൊടുമുടിയിലാണെന്ന് പറയുന്നത്. 
അദ്ദേഹം ഇത് പറയുന്നത് യുവാക്കളോടാണ്. അനുകരണീയമായ ഒരുമാതൃകയാണ് താനെന്ന ഒരുസൂചനയും ആ പ്രസ്താവത്തിലുണ്ടെങ്കില്‍ രാക്ഷസീയമായ ഒരുമനോഭാവമാണത്. ആരാധ്യരായ മനുഷ്യര്‍ ഇതൊക്കെയാണ് ചെയ്യുന്നതെങ്കില്‍ അത് നമുക്കും ആയ്ക്കൂടേയെന്ന് സാമാന്യമനുഷ്യര്‍കരുതിയാല്‍ സമൂഹം എവിടെയെത്തും?
സത്യം ധര്‍മ്മം സദാചാരം ഒക്കെ പാലിക്കപ്പടണമെന്ന് നിര്‍ബ്ബന്ധമുള്ള ഒരുപത്രത്തിലും ഇക്കാര്യംവന്നു. ഇത്തരം ദുസ്സംഗങ്ങള്‍ ( പ്രസംഗം എന്നാല്‍ പ്രകര്ി#ഷേനയുള്ള സംഗം എന്നുകൂടി അര്‍ത്ഥം വരാവുന്നതുകൊണ്ടാണ് ഈ ദുസ്സംഗപ്രയോഗം) റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ളമര്യാദയെങ്കിലും മാധ്യമങ്ങള്‍ പ്രകടിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.


--
regards
cp

No comments:

Post a Comment