Monday, March 14, 2011

പൊതുവിതരണ സമ്പ്രദായം: കേന്ദ്രവും കേരളവും കൈക്കൊള്ളുന്ന വ്യത്യസ്ത സമീപനം.

 Balu Melethil

അതിരൂക്ഷമായ വിലക്കയറ്റം രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടേയും ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശക്തമായ പൊതുവിതരണസമ്പ്രദായം അല്‍പ്പമെങ്കിലും ആശ്വാസം പകരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന് വിലക്കയറ്റം തന്നെ.

രാജ്യത്തെ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുണ്ടാകുന്ന മരണങ്ങള്‍ ഗുരുതരമായ പ്രശ്നമാണ്‌. 30 കോടിയിലേറെ ജനങ്ങള്‍ ആവശ്യ്ത്തിനു ഭക്ഷണം ലഭിക്കാത്തവരായുണ്ടെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ ഇന്‍സ്റ്റിറ്റൂട്ടിന്റെ റിപ്പോര്‍ട്ടനുസരിച്ച്‌ പട്ടിണിയുടെ കാര്യത്തില്‍ 122 ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 67 ആണ്‌. ഓക്സ്‌ ഫോര്‍ഡ്‌ യുണിവേര്‍സിറ്റിയുടെ ഒരു റിപ്പ്പ്പോര്‍ട്ട്‌ പ്രകാരം നമ്മുടെ രാജ്യത്ത്‌ 50 കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖക്ക്‌ താഴെയാണ്‌. ഒരുവശത്ത്‌ ജി ഡി പി വളര്‍ച്ചയെക്കുറിച്ച്‌ കേന്ദ്ര ഭരണാധികാരികള്‍ ഊറ്റം കൊള്ളുമ്പോഴും ജനതയുടെ വിശപ്പ്‌ പൊള്ളുന്ന യാഥാര്‍ഥ്യമായി നമ്മെ തുറിച്ചു നോക്കുന്നു.

കൂനിന്മേല്‍ കുരു എന്ന് പറയുന്നതുപോലെയാണ്‌ പച്ചക്കറികള്‍ക്കുണ്ടായ വിലവര്‍ധന. 2010 ല്‍ 24 % ആണ്‌ വിലവര്‍ധനയുടെ തോത്‌ കണക്കാക്കിയത്‌.

ഈ അവസ്ഥയില്‍ പൊതുവിതരണ രംഗം ശക്തമാക്കുക എന്നതു മാത്രമാണ്‌ പോംവഴി. വാങ്ങല്‍ കഴിവു കുറഞ്ഞ ജനങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്നതായിരിക്കും ഇത്‌. സബ്‌ സിഡി അനുവദിച്ച്‌ ചുരുങ്ങിയ വിലയ്ക്ക്‌ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുകയാണ്‌ വേണ്ടത്‌. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന 24 കോടിയിലേറെ വരുന്ന കുടുംബങ്ങള്‍ക്ക്‌ ചുരുങ്ങിയ നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ 1,44,141 കോടി രൂപ വേണ്ടി വരുമെന്നാണ്‌ സി ബി ജി എ കണക്കാക്കിയിരിക്കുന്നത്‌. ഭക്ഷ്യ സബ്‌ സിഡിയായി ഇപ്പോള്‍ വകയിരുത്തിയ 55,578 കോടിക്കു പുറമെ 88,563 കോടി രൂപ കൂടി മതി. ( 2 ജി സ്പെക്ട്രം 176000 കോടി, എസ്‌ ബാന്റ്‌ 200000 കോടി, കോമണ്‍ വെല്‍ത്ത്‌, ആദര്‍ശ്‌ ഫ്ലാറ്റ്‌....ഓര്‍ക്കുക)

കേന്ദ്ര ധനമന്ത്രിയുടെ വാദം ഇങ്ങനെ നല്‍കാന്‍ കാശില്ല എന്നാണ്‌. പ്രത്യക്ഷ/പരോക്ഷ നികുതിയിനത്തില്‍ വങ്കിട കോര്‍പ്പറേറ്റുകള്‍ക്ക്‌ 5,02,299 കോടി ഇളവനുവദിച്ച ധനമന്ത്രി പാവപ്പെട്ടവര്‍ക്ക്‌ ഭക്ഷ്യ സബ്‌ സിഡിയായി 88,563 കോടി നീക്കി വെക്കുവാന്‍ തയ്യാറല്ല! എഫ്‌ സി ഐ ഗൊഡൗണുകളില്‍ കിടന്ന് നശിച്ചു പോകുന്ന ധാന്യമെങ്കിലും ജനത്തിനു നല്‍കാത്തതില്‍ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിമര്‍ശനം ഏറ്റുവാങ്ങിയ സര്‍ക്കാര്‍ അതിനും തയ്യാറല്ല. ഇതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ സാധാരണക്കാരോടുള്ള സമീപനം.

മറുവശത്ത്‌ കേരളം രാജ്യമൊട്ടാകെ മാതൃകയാക്കേണ്ട നയം തുടരുന്നു. എ പി എല്‍/ ബി പി എല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കിലോയ്ക്ക്‌ രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള തീരുമാനമാണ്‌ ഇവിടെ എടുത്തത്‌. നടപ്പാക്കുന്നതിനു യു ഡി എഫ്‌ പാര വെക്കുന്നുവെന്നും ഇതോടൊപ്പം കൂട്ടി വായിക്കണം.

സാധാരണക്കാരുടെ പ്രശ്നങ്ങളോട്‌ അനുഭാവപൂര്‍ണ്ണമായ നിലപാട്‌ എടുക്കുന്ന ഇടതുപക്ഷവും വന്‍ കിട കുത്തകകള്‍ക്ക്‌ രാജ്യമാകെ പതിച്ചു നല്‍കുന്ന വലതുപക്ഷവും. ചിത്രം വ്യക്തമാണ്‌. ഇതില്‍ ആരാണ്‌ നമ്മുടെ ബന്ധു, ആരാണ്‌ ശത്രു എന്ന് തിരിച്ചറിഞ്ഞ്‌ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ട അവസരമാണിത്‌. 

No comments:

Post a Comment